Monday, September 8, 2008

റംസാന്‍ ആശംസകള്‍..




സത്യവിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്റെ അലകളുമായി പുണ്യമാസം വന്നെത്തി
യിരിക്കുന്നു. നോമ്പനുഷ്ടിക്കലും, മനം തുറന്ന പ്രാര്‍ത്ഥനകളുമായി റമദാനിന്റെ
ഓരോ ദിനവും കടന്നുപോകുന്നു. ദൈവവും മാലാഖമാരും വസിക്കുന്ന
സ്വര്‍ഗ്ഗപൂങ്കാവിന്റെ വാതില്‍ നന്മ നിറഞ്ഞ മനുഷ്യര്‍ക്കായി തുറന്നിടുന്ന
അസുലഭമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ പുണ്യനാളുകള്‍ സഹനത്തിന്റേയും,
പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പാഠങ്ങള്‍ നമ്മളെ
പഠിപ്പിക്കുന്നു.

പല ലോകരാജ്യങ്ങളും അശാന്തിയുടെ നിഴലിലാണ്. ഭരണകര്‍ത്താക്കളും, രാഷ്ട്രീയ
നേതൃത്വവും അവരവരുടെ സുഖത്തിലും, ആഡംബരത്തിലും മുഴുകുമ്പോള്‍ അക്രമികളും
മതത്തിന്റെ പേരില്‍ പടയ്ക്കിറങ്ങുന്ന ചെകുത്താന്മാരും ചേര്‍ന്നു സാധാരണക്കാരുടെ
ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പട്ടിണിയും മാരകരോഗങ്ങളും പിടിമുറുക്കിയ
പാവപ്പെട്ടവരോട് നോമ്പിന്റെ മാഹാത്മ്യങ്ങളെക്കുറിച്ചു എന്താണ് പറയുക.

ഹൃദയം തകര്‍ക്കുവാന്‍ ഏതുനിമിഷവും പാഞ്ഞെത്താവുന്ന ഒരു വെടിയുണ്ടയുദെ
വലയത്തില്‍ നിന്നും മക്കളെ രക്ഷപെടുവാന്‍ ഒരു വഴിയും കാണാതെ വിതുമ്പുന്ന
ചുണ്ടുകളില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി അനേകം ഉമ്മമാര്‍ പാലസ്ഥീനിലും, ഇറാക്കിലും,
അഫ്ഗാനിസ്ഥാനിലും അതുപോലുള്ള മറ്റനേകം രാജ്യങ്ങളിലും കഴിയുന്നു.

നമ്മള്‍ ഇന്ത്യാക്കാര്‍ പ്രത്യേകിച്ചും മലയാളികള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതരാണ്.
വിഷം വമിക്കുന്ന ചില മനസ്സുകള്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കളുടേയും, മതമൌലിക
വാദികളുടേയും ഇടയിലുണ്ടെങ്കിലും ഒട്ടുമിക്ക രാഷ്ട്രീയപ്രസ്ത്ഥാനങ്ങളും സാമൂഹ്യദ്രോഹികളെ
പോറ്റിവളര്‍ത്തുന്നുണ്ടെങ്കിലും ഇതര രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ചു
കേരളത്തിലെ ജനങ്ങള്‍ കുറച്ചുകൂടെ ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് മക്കളേയും വാരിപ്പിടിച്ചു
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഓടേണ്ടി വരുന്നില്ല..

എന്നാണിനി സമൂഹത്തിലെ കള്ളനാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിയുക..എന്നാണ് ഈ
ദുരിതങ്ങളില്‍ നിന്നും അവര്‍ക്കൊരു മോചനമുണ്ടാവുക.. വേദനകളും, ആകുലതകളും
ഇല്ലാത്ത ഒരു നാളേക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം, ആ ദിനത്തിനായി കാത്തിരിക്കാം..

സര്‍വ്വശക്തനായ ദൈവം കാരുണ്യവും നന്മയും നിറഞ്ഞ എല്ലാവരിലും എല്ലാ
അനുഗ്രഹങ്ങളും യഥേഷ്ടം വര്‍ഷിക്കട്ടേ..

എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ റംസാന്‍ ആശംസകള്‍..


Wednesday, September 3, 2008

പൂവേ പൊലി...പൂവേ പൊലി...




ആര്‍പ്പുവിളികള്‍ മുഴക്കി വീണ്ടും മറ്റൊരു പൊന്നോണത്തെക്കൂടി വരവേല്‍ക്കുവാന്‍ മലയാളികള്‍
ഒരുങ്ങിക്കഴിഞ്ഞു. ഗൃഹാതുരത്വം നിറഞ്ഞ ആ പഴയ ഓണക്കാലം അതേപടി തിരിച്ചു വരുന്നില്ലെങ്കില്‍ കൂടി ഇന്നും ഓണമെന്നു കേള്‍ക്കുമ്പോള്‍ മനസ്സ് വീണ്ടും ആ പഴയ കാലത്തേക്കൂളിയിടും.

ഓണപരീക്ഷയൊക്കെ കഴിഞ്ഞു സ്കൂളടച്ചുകഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടേയും, ഓണപ്പാട്ടിന്റേയുമൊക്കെകാലമാണ്. എവിടെയും സന്തോഷവും, പൊട്ടിച്ചിരികളും, ആര്‍പ്പുവിളികളും മാത്രം. വനത്തിനുള്ളില്‍ പോയി
വലിയ വള്ളികള്‍ പാടുപെട്ട് വെട്ടികൊണ്ടുവന്ന് രണ്ടറ്റവും നന്നായി ചതച്ച് നല്ല ആയത്തില്‍ ആടാന്‍ പറ്റുന്ന തരത്തില്‍ പ്ലാവിലോ മാവിലോ പുളിയിലോ ഒക്കെ കേറി ഊഞ്ഞാല് കെട്ടും. രണ്ടുപേര്‍ക്കു സുഖമായിട്ടിരുന്നു ആടാന്‍ തക്ക വലിപ്പത്തില്‍ കെട്ടിയ ഊഞ്ഞാലില്‍ കയറി ചില്ലിയാട്ടം പറന്നു അങ്ങുമുകളിലെ ചില്ലയില്‍ നിന്നും കാലുകള്‍ വെച്ചു ഇലകള്‍ അടര്‍ത്തി കൊണ്ടുവന്നു കൂട്ടുകാരുടെ മുമ്പില്‍ അതിസാഹസികനാകുന്ന ആ സുഖം ഇന്നത്തെ കുട്ടികള്‍ക്ക് തികച്ചും അന്യമാണ്.

അത്തം മുതല്‍ മുറ്റത്തു പൂക്കളമൊരുക്കാന്‍ തുടങ്ങും അതിരാവിലെ തന്നെ അലഞ്ഞുതിരിഞ്ഞു കിട്ടാവുന്നിടത്തോളം പൂക്കള്‍ കൈക്കലാക്കി പലപല തട്ടുകളായി കളമൊരുക്കി അതില്‍ പൂവിതളുകള്‍ വെച്ചു മനോഹരമായി അലങ്കരിച്ചു പിന്നെ അതിന്റെ ആ ഭംഗി അകലെമാറിനിന്നു ആസ്വദിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം ഏതു വീഡിയോ ഗെയിമില്‍ നിന്നാണ് ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുക.

അഞ്ചുവയസ്സുള്ള എന്റെ മകള്‍ ഫാത്തിമയും, രണ്ടുവയസ്സുള്ള മകന്‍ ഇര്‍ഫാനും കൂടി പോയി പൂക്കള്‍ ശേഖരിച്ചുകൊണ്ടുവന്ന് പൂക്കളമൊരുക്കുന്ന രംഗങ്ങള്‍ ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കുകയാണ്. പൂക്കള്‍ പറിച്ച് എന്റെ മക്കള്‍ വലിയ പൂക്കളങ്ങളൊരുക്കും..തൊട്ടടുത്ത വീട്ടിലെ അമ്മമാര്‍ എന്റെ മക്കളേയും വിളിച്ചു ഓണ വിഭവങ്ങളും,പായസവും ഒക്കെ വിളമ്പി കൊടുക്കും..
അവരത് സന്തോഷപൂര്‍വ്വം കഴിച്ചോട്ടെ.. ഒരിക്കലും മങ്ങാത്ത നല്ല ഓര്‍മകളായി ഓണം എന്നെന്നും അവരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കട്ടെ..

ഓണത്തിന്റെ നന്മയും, പരസ്പരസ്നേഹവും, സാഹോദര്യവും
നമ്മുടെ കുഞ്ഞുങ്ങളില്‍ എന്നെന്നും നിലനില്‍ക്കട്ടെ..
നമ്മുടെ മക്കള്‍ക്കു പൂക്കളമൊരുക്കുവാന്‍ ഇനിയും ധാരാളം പൂക്കള്‍ വിരിയട്ടെ..